പര്‍വേസ് മുഹമ്മദ് ദയാല്‍! ചരിത്രപുസ്തകത്തിന്റെ വെളിച്ചമേല്‍ക്കാത്ത അള്‍ത്താരകളില്‍ അങ്ങനെയൊരു പേരുണ്ടാകണമെന്നില്ല. അല്ലെങ്കിലും അറിയപ്പെടുന്ന ജീവിതങ്ങളുടെ പകര്‍ത്തിയെഴുത്താണല്ലോ നമുക്ക് ചരിത്രം. കാണപ്പെടുകയും കാണിക്കപ്പെടുകയും ചെയ്യുന്ന ബഹുത്വങ്ങളുടെ ലോകത്ത് കാഴ്ച്ചയില്‍ നിന്ന് അകറ്റപ്പെടുകയും കാഴ്ച്ച ചൂഴ്‌ന്നെടുക്കപ്പെടുകയും ചെയ്യുന്ന ശ്വാസം മുട്ടി പിടയുന്ന നിസ്സാരതകളെ ഏതു ചരിത്രമാണ്, ഭാഷയാണ് സ്വാംശീകരിച്ചിട്ടുള്ളത്? മഹാനഗരങ്ങളുടെ ഗല്ലികളിലും ചീഞ്ഞുനാറുന്ന ചേരികളിലും വ്രണവും ചൊറിച്ചിലും മൂത്രനാറ്റവും ചൊക്ലിപ്പട്ടികളും അടയാളപ്പെടുത്തുന്ന റെയില്‍വേ സ്റ്റേഷനുകളിലും നഗരബഹളങ്ങളുടെ ശുഷ്‌കമായ പിന്നാമ്പുറങ്ങളിലും നീറ്റിപ്പിടിക്കുന്ന മുറിവുകളും നീരുറവ വറ്റിയ കണ്ണുകളുമായി ജീവിത നിര്‍ഭാഗ്യം കെട്ടിയെടുത്ത മാറാപ്പുകളില്‍ തികട്ടി നില്ക്കുന്ന പൊരുളുകള്‍ ആര്‍ക്കാണ് പഥ്യം? നിശബ്ദതതളുടെ ഇരുട്ടുപൊതിഞ്ഞ ഭാരതത്തിന്റെ ഗതകാല ചരിത്രകാരനാണ് പര്‍വേസ് മുഹമ്മദ് ദയാല്‍….!

യുദ്ധവും വറുതിയും വേനലും കലാപവും അലറുന്ന കരിമുഖങ്ങളുമായി കത്തുന്ന ത്രിവര്‍ണ പതാകയേന്തി ശൂലമുന തറച്ച ആത്മാവുമായി ആസേതുഹിമാചലം നടത്തുന്ന പ്രയാണങ്ങള്‍….
രസഹീനമായ ദേശബോധവും കാവിക്കൊതുമ്പില്‍ തൂങ്ങിയാടുന്ന ‘ദേശീയതയുടെ കൃത്രിമഫല’ങ്ങളും, ജനാധിപത്യത്തിന്റെ മുള്‍ക്കാടുകളില്‍ അടയിരിക്കുന്ന ഭരണവര്‍ഗവും, മതേതരത്വത്തിന്റെ വന്ദ്യസ്ഥലികളില്‍ വെറുങ്ങലിച്ചു വാടിക്കൊഴിഞ്ഞ സമുദായപുഷ്പങ്ങളും നിറംപകര്‍ന്ന് പെരുങ്കളിയാട്ടം തിമിര്‍ക്കുന്ന ‘ഹിന്ദുസ്ഥാന്‍ ആജ് തക്…’
വരിയും നിരയും തെറ്റാതെ ഇന്ത്യയുടെ ‘കഥ ഇതുവരെ’ പറയാന്‍ അക്കാദമീഷ്യനായ ചരിത്രക്കാരനെക്കാള്‍ അദ്ദേഹത്തിന് കരുത്തുണ്ട്.
”ബാബാജാന്‍, നീചെ ഇന്‍സാന്‍ കോയീ നഹീം? സബ് ഹെ ജാന്‍വര്‍?”
1942ല്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നല്കിയ കാലത്ത് കശ്മീര്‍ താഴ്‌വരയില്‍ വെച്ച് പര്‍വേസ് പിതാവിനോട് ചോദിച്ച ചോദ്യം, മഹാഭാരതത്തിന്റെ നീണ്ടതീരങ്ങളില്‍ തലതല്ലിക്കരയുന്ന സമുദ്രത്തിരകളെക്കാള്‍ തല്ലിപ്പതച്ചിട്ടുണ്ട്.
ഒരുവയസ്സുകാരിയായ അനുജത്തിയെ തോളില്‍ കിടത്തി പിതാവിന്റെ നിഴലില്‍ നടന്ന പര്‍വേസിന്റെ ഉമ്മ ബീഗം ഹുസ്‌ന ഫാറാ ആ ചോദ്യം കേട്ട് അവന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു:
”ഝഗ്ഡ കാ ബാത്ത് ബസ് കരോ ദയാല്‍….സുനോ ഹിന്ദുസ്ഥാന്‍ കീ ആസാദി. അംഗ്രേസീയോം സേ ഹം സബ് ജായേംഗെ…..”
1931ലാണ് ബല്‍ഖില്‍നിന്നും പെഷവാറിലൂടെ മഞ്ഞുപുതച്ച മലനിരകളിലൂടെ ആ യാത്രാസംഘം കടന്നുവന്നത്. കാബൂളിലും കശ്മീരിലുമെല്ലാം പച്ച മനുഷ്യനെ വേട്ടയാടിയ ബ്രിട്ടീഷുകാരന്റെ മൃഗീയതയെക്കുറിച്ച പര്‍വേസിന്റെ ചോദ്യവും യാത്രയെ പിന്തുടര്‍ന്നു.

